ഇസ്ലാമിക പ്രസരണ രംഗത്ത് നിരവധി സംഭാവനകൾ അർപിച്ച മഹൽ വ്യക്തിത്വമാണ് ഉസ്താദുൽ അസാതീദ് എന്ന ഒ കെ ഉസ്താദ. ഒരു പുരുഷായുസ്സ് മുഴുവന് പരിശുദ്ധ ജ്ഞാനത്തിന്റെ സേവനത്തിനായി നീക്കി വെക്കുകയും യുഗാന്തരങ്ങളിൽ സ്മരണീയനാവുകയും ചെയ്തുവെന്നത് തന്നെയാണ് ഒകെ ഉസ്താദിന്റെ ഏറ്റവും വലിയ കറാമത്ത്.
കോട്ടക്കലിനടുത്ത് കുഴിപ്പുറത്ത് 1916ൽ ഓടക്കൽ തറവാട്ടിൽ ജനനം. കൈപറ്റ മമ്മൂട്ടി മുസ്ലിയാരുടെ ദർസില് ചേര്ന്നു. 1932 ചെമ്മങ്കടവ് വെച്ചും പിറകെ വണ്ടൂർ,തലക്കടത്തൂർ എന്നിവിടങ്ങളിൽ വെച്ചും സ്വദഖതുല്ലാഹ് മുസ്ലിയാരുടെ ശിഷ്യത്വം. 1940 നടുത്ത് കാപ്പാട് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ(131378) ദർസിൽ. അവിടെ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ, കാടേരി, അണ്ടോണ അബ്ദുല്ല മുസ്ലിയാർ, ശൈഖ് ഹസ്സൻ ഹസ്രത്
മുതലായവർ പഠിച്ചിട്ടുണ്ട്. 1944ൽ ബാഖിയാത്തിൽ. പൂന്താവനം അബ്ദുല്ല മുസ്ലിയാർ, പന്നൂർ സി അബ്ദുര്റഹ്മാൻ മുസ്ലിയാർ, കോട്ടുമല അബൂബകർ മുസ്ലിയാർ മുതലായവർ അവിടെ സഹപാഠികൾ. 1946ൽ കുഴിപ്പുറത്ത് മുദരിസ്. ദർസിന് പേരിട്ടത് മദ്രസ സിറാജുൽ ഉലൂം. കെ. സി ജമാലുദ്ദീൻ മുസ്ലിയാർ തുടങ്ങിയ പ്രഗത്ഭർ ആദ്യവർഷം തന്നെ ശിഷ്യരായി. 1948ൽ കെ.സി ഉസ്താദ് അടക്കമുള്ള ആദ്യ സംഘത്തെ ബാഖിയാത്തിലേക്കയച്ചു. 1951 ൽ ബിരുദമെടുത്ത് വന്ന കെ.സി ജമാലുദ്ധീൻ മുസ്ലിയാർ കായംകുളം ഹസനിയ്യയിൽ മുദരിസായപ്പോൾ തന്റെ ഗുരു ഒ.കെ ഉസ്താദിനെ അവിടെ പ്രധാന മുദരിസായി നിയമിച്ചു. ശേഷം ചെറുശ്ശോല, മാട്ടൂൽ വേദാമ്പ്രം എന്നിവിടങ്ങളിൽ ദർസ് നടത്തി.
1953ൽ ചാലിയത്ത് മുദരിസായി. തുടക്കം 80 മുതഅല്ലിമീങ്ങളോടെ. 195960 രണ്ടുവർഷം തലക്കടത്തൂരിൽ മുദരിസ്. വീണ്ടും ചാലിയത്ത് 1979 വരെ. 1956,79,83ല് ഹജ്ജ്. 198088 കാലയളവിൽ രണ്ടത്താണി കിഴക്കെപുറം മുദരിസ്. 1989ൽ പൊടിയാട്ട് ആലത്തൂർ പടിയിൽ മുദരിസ്. 1990 മുതൽ മരണം (2002)വരെ ഒതുക്കുങ്ങൽ ഇഹ്യാഉസ്സുന്നയിൽ.
1956 ലെ ഹജ്ജ് യാത്രയാണ് ഇഹ് യാഉ സ്സുന്നയിലേക്ക് വഴിതിരിവായത് ഹജ്ജ് യാത്രയിൽ ശിഷ്യൻ കോട്ടൂർ അബ്ദുൽ മജീദ് മുസ്ലിയാർ കൂടെയുണ്ട് . മദീനയിലെത്തി സിയാറത്ത് കഴിഞ്ഞു സമീപമുള്ള സിയാറത്ത് കേന്ദ്രങ്ങളിലേക്കെല്ലാം പോയി അവിടെയെല്ലാം ചെറിയ ചെറിയ പള്ളികൾ കണ്ടു.പിന്നെ മനസ്സില്ലെ ചിന്ത ഒരു പള്ളി നിർമിക്കണമെന്നായിരുന്നു ഹജ്ജ് കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തി. പള്ളി നിർമാണത്തിനുള്ള ഒരുക്കത്തിലാണ് .കുടുംബത്തിൽ പലരും എതിർത്തു തലചായിക്കാൻ ഒരു കൂര പണിതിട്ടുമതി പള്ളി നിർമാണം. പക്ഷെ ശൈഖുന കൂട്ടാക്കിയില്ല .സ്ഥലം വാങ്ങി പള്ളി നിർമിച്ചു ദറസ്സു തുടങ്ങി അബ്ദുൽ മജീദ് മുസ്ലിയാർ തന്നെ മുദരിസ്സായി. ശൈഖുന ലക്ഷ്യസാക്ഷാത്ക്കാരത്തിലെത്തി.നാട്ടുക്കാരനായ കുഞ്ഞലവി ഹാജി ശൈഖുനയെ കൂട്ടികൊണ്ടുപോയി ഒതുക്കുങ്ങൽ അങ്ങാടിയിലുള്ള തന്റെ 3 ഏക്കർ സ്ഥലം നടത്തി കാണിച്ചു കൊണ്ട് പറഞ്ഞു ഇത് നിങ്ങൾക്ക് തന്നു. ആരുടെയും ഔദാര്യം ഇഷ്ടപ്പെടാത്ത ശൈഖുന വങ്ങാൻ കൂട്ടാക്കാതെ കണ്ടപ്പോൾ ഹാജി നൂറ് രൂപ വാങ്ങി സ്ഥലം കൈമാറി എന്നാൽ ആ നൂറു രൂപ കൊണ്ട് ആ സ്ഥലം മുഴുവനും മതിൽ കെട്ടുകയാണ് ഹാജിയാർ ചെയ്തത്. അല്ലാഹുവിന് സുജൂദ് ചെയ്യാനും ഇൽമ് പഠിക്കാനും ഒരു പള്ളി നിർമ്മിച്ചപ്പോൾ ദുനിയാവിൽ നിന്ന് തന്നെ അല്ലാഹു നൽകിയ അനുഗ്രഹം. ഈ ചെറിയ പള്ളിയാണ് ഇന്ന് കേരളത്തിൽ അറിയപ്പെട്ട 55 വർഷം പിന്നിട്ട വലിയ അറബിക് കോളേജ് ആയി മാറിയ ഒതുക്കുങ്ങൽ ഇഹ് യാഉ സ്സുന്ന എന്ന സൗദം . നിരവധി അഹ്സനി പണ്ഡിതന്മാർ ഇതിനകം പുറത്തിറങ്ങി കഴിഞ്ഞു. 1966 മുതൽ കോളേജിലെ പ്രധാന മുദരിസായ റഈസുൽ ഉലമ ഇ സുലൈമാൻ ഉസ്താദ് തന്നെയാണ് ഇന്നും പ്രിൻസിപ്പൽ.
നീണ്ട വർഷം കൊണ്ട് ജന സാഗരമായ ശിഷ്യ സമ്പത്ത് ശൈഖുനക്കുണ്ടായിരുന്നു. അതും തന്നെ വിജ്ഞാന പടുക്കളായ വിശാരദൻമാർ. പലരും വഫാത്തായങ്കിലും പ്രസിദ്ധരായ പലരും ഇന്നും ജീവിച്ചിരിപ്പിണ്ട്. റഈസുൽ ഉലമ സുലൈമാൻ മുസ്ലിയാർ, സുൽത്താനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, നിബ്രാസുൽ ഉലമ എ കെ ഉസ്താദ് , ആനക്കര കോയക്കുട്ടി മുസ്ലിയാർ തുടങ്ങിയവരെല്ലാം അക്കൂട്ടത്തിൽ പെടും. ആ വിജ്ഞാന സാഗരത്തിലേക്ക് കടന്നു വരുന്ന ആരെയും വെറുതെ വിട്ടയച്ചിട്ടില്ല, അറിവും , അദബും, ഗുരുത്വ വും നൽകി സമൂഹത്തിന് ഉപകാരയുക്തമായ പണ്ഡിതന്മാരായി വാർത്തെടുത്താണ് അവിടുന്ന് യാത്രയായത്. അത് കൊണ്ട് തന്നെ ഇതിനെ അന്വർത്ഥമാക്കും വിധത്തിലായിരുന്നു പ്രിയ ശിഷ്യൻ കാന്തപുരം ഉസ്താദ് പേര് വിളിച്ചത് ‘ബഹ്റുൽ ഉലൂം’. ഇൽമിന്റെ പ്രസരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ആ പണ്ഡിത തറവാട്ടിലെ സൂര്യ തേജസ് 2002 ആഗസ്റ്റ് 15 ( ഹിജ്റ 1423 ജമാദുൽ ആഖിർ 6 വ്യാഴം) ന് ഭൗതീക ലോകത്തോട് വിട പറഞ്ഞു. അവരോടൊപ്പം നമ്മെ ചേർക്കട്ടെ.
മുനീർ അഹ്സനി ഒമ്മല